Saturday, 5 August 2017

നീളുമീ പദയാത്രയിലരികത്തു നീ
നില്പൂ നീലരജനിപ്പട്ടു ചുറ്റി
പരിമിതൻ ഞാനൊരു പങ്കജദളമായി
പ്രിയപത്നി തൻ പാദരക്ഷ ചെയ്യാം

എന്തുഞാൻ നല്കണം നിന്റെയീ -
പ്രേമമെന്നിലെന്നും നിറഞ്ഞിടാൻ
ആവതില്ലല്ലോ നെഞ്ചോടു ചേർക്കാനും
പ്രിയമായി മാറാനും

പരിണയിക്കാനൊരുങ്ങീ മനസ്വിനി
മധുരമന്ത്രണകോടി വാങ്ങി
മണിയറത്തഞ്ചമലങ്കരിച്ചു ഞാനിതാ
മണ്ഡപത്തിൽ തനിച്ചിരിപ്പൂ

എന്നു നിൻ ചരെയെത്തുമെന്നൊർത്തു
കാത്തിരിപ്പൂ ഞാൻ പ്രിയനേ
പിന്നെയാ നിമിഷങ്ങളൊക്കെയും
പിരിയാതെ ചെർത്തുവെക്കുവാൻ

ഓമനിച്ചൊരു കവിത പാടാം
ഒന്നുലഞ്ഞു നീ ചാരേ നില്ക്കുമ്പോ
തിലകസിന്ദൂരക്കുറി വരച്ചു തവ
രതിപരാഗമായി മാറാം

അരികിൽ നീയണയും നേരം
അലിവോടെ നല്കിടാമെൻ പ്രണയ-
മൊരു സ്നേഹചുംബനമായി
അകലാതെ അണിയത്തു ചേർത്തു
നിർത്താം ഇനിയെന്നുമെന്റേതായി മാറീടുവാൻ



ആ നിലാവിൽ : 


 വർണ്ണതാരകളുജ്ജ്വലിക്കുമാ-
 വശ്യവിതാനപ്പരപ്പിൽ, 
പുഞ്ചിരിയാൽ പൊൻവെളിച്ചം-
 തൂകിനില്ക്കുമെന്നാതിര. 

 പാതിമാത്രം പുറത്തുകാട്ടി- 
നീളെ പാർവ്വണം പൊഴിച്ച്, 
വാർമതിയാ വർണ്ണമേലാ- 
പ്പിലൊരു തൊടുകുറിചാർത്തി. 

 രാവുതോറും നാമിരിക്കുമീ- 
മാമരച്ചാർത്തിന്നു കീഴിൽ, 
പകലുണർന്നു തുടങ്ങുന്നു ചുറ്റും, 
സഖീ പാട്ടുപാടുന്നു കിളികൾ. 

 എത്രനാളായി എന്നുമീ- 
വൻമരത്തെ ചാരി നാമിരുപേരും, 
സ്വപ്നലോകത്തിലൂടെ- 
മേവിയാ വർണ്ണമേലാപ്പു കാണ്മൂ.. 

 അങ്ങുമേലെയാ കാർമുകിൽ- 
ച്ചെരിവിലൂടരിച്ചിറങ്ങും, 
ചന്ദനാഭ അനുസ്മരിപ്പിക്കും 
ചന്ദ്രലേഖയെത്ര സമ്മോഹനം. 

 ചെമ്പനീരല,യിതൾ- കൂമ്പിനില്കും
 നിന്നധരങ്ങളിൽ മാറിമാറി ഉമ്മവച്ചെത്ര- 
മതിവരാതെ ഞാൻ എന്നും 
 പാതിരാവിനെ തുടരുന്നൊ- 
രേതോ യാമമധ്യത്തിൽ നീയൊന്നിച്ചു തേടിടുവ- 
തേതു താരനികുഞ്ജങ്ങൾ. 

 ഇന്നിതാ പുലർന്നു,നേരമായി- 
മത്സഖീ വേർപ്പെട്ടിടാൻ, 
കണ്ടുമുട്ടാം നാളെ വീണ്ടും, 

തണ്ടുലഞ്ഞു ഞാനെത്തിടും 
 ഇന്നുനീളെ നിൻ സ്മൃതിക്കാ- 
യൊരു ചുംബനം കൂടി നല്കുക, 

അധരപല്ലവികളടർന്നനഘമാം 
ഒരു ഗാനമായുയരട്ടെ ഞാൻ.
കയ്യിലായ്‌ വച്ചുകൊൾകെൻ മുരളി- 
കൈവശം ഞാനെത്തും വരെ, 
നിസ്തൂലസ്വരകീർത്തനങ്ങളാൽ
നിർബാധമോമനിച്ചീടുക. 

 പോയിടട്ടെ ഞാൻ യാത്ര- 
ചൊല്ലി വീണ്ടുമാ,മടിത്തട്ടിൽ 
സ്നേഹസ്വപ്നങ്ങൾ കണ്ടു- 
റങ്ങുവാൻ തിരികെയെത്താം വേഗം


കലാലയത്തെ വരിച്ച പെൺകുട്ടി: 


 പടിയിറങ്ങുന്നു നാം കാഞ്ചനക്കല്ലിട്ട 
മുറ്റത്തു കൂടി ചിരിമാഞ്ഞ കണ്ണുനീർ
 കാഴ്ചകൾ പേറി. 

പലദിക്കിലൊഴുകുന്ന കുമിളകൾ
 പോലെ അപരാഹ്നകുങ്കുമ കിരണങ്ങൾ നമ്മൾ. 

മലർവാക ചാറിച്ചുവന്ന വഴിയോരഭംഗികൾ
 ഒരു നോക്കു കൊണ്ട് യാത്ര ചൊല്ലുമ്പോൾ
 നടനമാടി തളർന്നു വീഴുന്നെന്റെ 
പ്രണയ ചേതനാ ലേഖനങ്ങൾ.

 പിരിയുന്നതെന്റെ പുഞ്ചിരിക്കുള്ളിൽ
 കതിരിട്ട നാലു മോഹവർഷങ്ങൾ. 
ചാഞ്ഞകൊമ്പിലെ പരാഗശാഖി ഞാൻ 
പൂത്ത മാസങ്ങൾ ഓർമ്മക്കുറിപ്പുകൾ 

ഫലവൃക്ഷമേ, പ്രണയമാറി പടം പൊഴിഞ്ഞെങ്കിലും 
പിരിയാതെ നിന്റെ പേരെന്റെ പേരോടു ചേർക്കുന്നു ഞാൻ


Friday, 4 August 2017

അശ്രുഭൂഷകൾ
 ---------------------- 

ചമയങ്ങളൊരുക്കി പല കരങ്ങൾ
 അഴകിൽ പണിതു അംബരപ്പന്തൽ ആഹാ!
എത്ര ചന്തത്തിലിങ്ങനെ അണിഞ്ഞൊരുങ്ങീ
 നവവധൂവരർ അറിവതുണ്ടോ

പിന്നണിയിൽ പരോക്ഷലേലങ്ങളശ്രു
 ഗണ്യം ആമാടപ്പെട്ടി തുറന്നവർ സ്വയം
 വില്പനക്കൂനം തിരഞ്ഞ നിർദയർ
പരക്കേ പണ്ടങ്ങൾ പകുത്തവർ

പഴമച്ചോറുണ്ണും ഏഭ്യസഭാവലികൾ
പെൺമനം നൂപുരം കെട്ടിയേറുന്ന
കത്തിവേഷങ്ങളാടും സദസ്സിൽ
ആചാരദക്ഷിണക്കായ് പലരും
അല്പജല്പനങ്ങൾ അവിരാമമാക്കി

ആശീർവദിക്കാൻ നിരന്നവർ ആലംബം
തേടിയുഴറുന്ന പെണ്ണേ അറിയുക മലീമസം
 ഇരുവശം കൂടും നിസ്സഹായർ നിരർത്ഥമീ
സമൂഹം ആഭരണഭാരത്തിന്നകമ്പടി ചെല്ലും
അലങ്കാരസ്ഥാനാശ്വവനിതേ നീ ശീലിക്കുമോ
ഇനിയെങ്കിലും ഇല്ലെന്നു പറയുവാൻ ഈ കരയിൽ ...


ചിങ്ങമാസം പിരിയുമ്പോൾ:


 മലയാള സർഗ്ഗാത്മക മധുമാസരമണീ 
നീ മമ മുന്നിൽ നില്പൂ വിട ചൊല്ലാൻ 
നേരം സ്വരരാഗം മണിനാദം മന്ത്രാക്ഷര-
ത്താൽ സ്വയം മറന്നെഴുതീ കവിതാശകലങ്ങൾ
 പ്രതിധ്വനിപ്പൂ തവ യുഗ്മ സംഗീതങ്ങൾ പ്രതിഫലിപ്പൂ

 പുഞ്ചിരിപ്പൂക്കാലമോണം ലളിതേ 
സുഖമർമ്മരം മാമരച്ചില്ലകളിൽ 
ഇടക്കിടെ ചാറും ചെറു മഴത്തുള്ളികൾ 
 പോകൂ മൃദു കന്യേ പൊൻചിങ്ങമാസമേ 
മണമിയലും വഴിനീളെ പിൻ വിളികൾ 
അലങ്കാരപ്പേരുമായ് കണ്ടുമുട്ടാം ഇനി
 തിരുവോണ നിറഭേദ വദനത്താൽ 
വീണ്ടും മരണമില്ലാതെൻ മനം തുടിക്കുമ്പോൾ 

 വര കല്പിത ഹൃദയത്തിൽ ഉതി-
 രുന്നൊരു നാദം പരകോടി ജന്മത്തിൻ 
സുഖസുന്ദര മേളം വിരൽ കൊണ്ടെന്നക-
താരിൽ രുധിരം പൊടിഞ്ഞു വള തമ്മിൽ
 കൊഞ്ചുമ്പോൾ സ്വർഗ്ഗമീ പാരും.

 മൃതമായ് ഞാനെങ്കിലും ഇമ രണ്ടും 
ചിമ്മി മൃദു മന്ദഹാസത്തിൽ കുളിരരുവി-
കളൊഴുകി സ്വപ്നങ്ങളിണ ചേർന്നൊരു മുഗ്ദാനു- 
രാഗത്തിൽ കമനീയ ഹേമാവൃത സങ്കല്പ രതി നടനം. 

 വിലയം വിട ചൊല്ലാത്ത ദുർലഭ-
രാവിൽ പ്രണയാംഗിത നീയെന്നിൽ 
ഹാരങ്ങൾ ചാർത്തി. അതിനിബിഡം
 സുഖമനനം ആലിംഗനങ്ങളിൽ 
മറവിയെ പുല്കുന്നെൻ പുനർചിന്തന ജന്മങ്ങൾ. 

 വിധി പോലെൻ മുന്നിൽ വീണുടയുന്നു
മരണം രംഗങ്ങൾ തുടരുമ്പോൾ ഉണരുന്നെൻ പ്രേമം.
 ക്ഷേത്രാങ്കണ തുളസീ നീ പ്രിയമായെൻ
മുന്നിൽ മധുവോലും പുഞ്ചിരിയാൽ പകരു-ന്നഭിലാഷം.

 വഴിയോര വർണ്ണനയായ് നീയെന്നിൽ
പൂർണ്ണം ചൈതന്യ ദേവതകൾ നിൻ മുന്നിൽ തുച്ഛം.
വാക്കുകൾ നോക്കുകൾ ഇനിയില്ല-
യെങ്കിലും സാഫല്യ ഭംഗീ നിൻ ഓർമ്മകളെൻ ജീവൻ.

 മറുജന്മപ്പാതിശ്രീ മുറുകുന്നെൻ സിരയിൽ
 മുകുളാനു നാദമായ് അലിയും നീ കന്യേ!!
ഓർമ്മാവൃത മോഹാലയ സുകൃ-
താമൃതമധരങ്ങൾ സ്വപ്നാടന
ശൃംഗാരം ചിരസുന്ദര പദ-നടനം.


ഒരു കൃഷിക്കാരന്റെ സങ്കടം 
------------------------------- 

വെറ്റിലക്കൊടി നട്ടൊരീറ്റ കുത്തി 
വളമായ് വിയർപ്പിന്റെ ചൂരു
 നല്കി കുറവനാം കർഷകൻ 
ഞാനതിനെൻ വാത്സല്യ വല്ലിയാൽ മുള തിരിച്ചു. 


 പുരയിലത്താഴ നേരത്തടുക്കളയിൽ 
പങ്കിനായ് കരയുന്നു ശൂന്യജഠരങ്ങൾ.
 'ഈ വിളയെങ്കിലും വില കൊരുത്തെങ്കിൽ'
ആകാശക്കോട്ടകളായിരം കെട്ടി.

 ഇല തളിർത്തു മുകുളങ്ങളൊന്നായ് പടർന്നു,
 അവയിലെൻ ഉദരത്തിൻ ആശയും പൂത്തു.
 മഴ വന്നു വിധിയതിൻ പങ്കെടുത്തു
പഴിയില്ല പ്രാർത്ഥനാ നേർച്ചയായ് കരുതി.

തുണയായ് ഋതു ഹേമന്തഹസ്തമായ്
ലത കനത്തെൻ വിള പല ദളങ്ങളായി.
 കരുതലോടോരോന്നും നുള്ളിയെൻ
 കുട്ടയിൽ ദേവകൃപയായ് സ്നേഹമായടുക്കി.

പുലർകാല സൂര്യനുദിക്കുന്നതിൻ മുൻപേ
പുലരുമങ്ങാടി തേടി നടന്നു.
 പല ചന്തകൾ കണ്ടു, കരഞ്ഞു പോയ്
എന്റെ അധ്വാനമെത്ര വിഫലമെന്നറിഞ്ഞു
വിലയില്ല എൻ വിളവിനെന്നറിഞ്ഞു
വിറുങ്ങലിപ്പു മണ്ണിൻ സുതൻ ഞാൻ.

 വെറുമാശംസയായീ ഓണവും പോയീ
 ഈ കോരന്റെ കുമ്പിളിൽ കഞ്ഞിയും തീർന്നു.
 ഇനിയുമെൻ തനുജർക്കു വിശപ്പു മാത്രം
വിപണിയില്ല വിഫല വാക്കുകൾ നല്കി
 വിളവു തിന്നുന്ന വേലികൾ ചുറ്റും.


കല്പന 
............... 

പാലായ് പരന്നു 
നവ പുലരി ആറും
ഇരവൊരുല്ലാസ ഉദ്യാനം
 പണിതൂവോ.

പോറ്റുവാൻ പൂർവാഹ്ന
പൂച്ചെടി മൊട്ടുകൾ പ്രിയ
 വിഹഗ ഗീതങ്ങളിൽ
സ്വയമലിഞ്ഞു നില്പൂ.

 ധ്യാന ഗുണമായുയർന്ന
തേൻകുടങ്ങൾ അളിതൻ
അധരങ്ങളാൽ
തുടുത്തതാവാം.

പടിമേൽ ചിതറും ദളങ്ങളെന്നരികിൽ
പ്രേമ ലിപിയായ് നടിച്ചു മണം
 പരത്തുമീ നേരത്തു പകരമാരോ
ഹൃത്തിലൊരല്പം വിവശമായ്
കണ്ണിൻ കടാക്ഷമാരാഞ്ഞുവോ?