Friday, 4 August 2017

പ്രേമവാർഷികം
-----------------------

എന്നേ മരിച്ചതാണെങ്കിലുമിശ്ശവ-
കല്ലറയിൽ ഞാനുണർന്നിരിപ്പൂ.
മന്ദം തലോടിപ്പുണരുന്ന സുന്ദര-
ചന്ദ്രികയിൽ മയങ്ങാതിരിപ്പൂ.


പാലിച്ചു പാലിച്ചു ഭൂലോകനിയതിതൻ
പാവന പൊന്നുപദേശങ്ങളെങ്കിലും
തീരാത്ത വേദന തന്ന, നുരാഗാർദ്ര-
ധോരണിയെങ്ങോ മറഞ്ഞുപോയി.


ഈ വഴിവക്കിലിന്നലിവിൽ തളിരിട്ട
വാകകൾ പൂക്കൾ കൊഴിച്ചിടുമ്പോൾ
വേനൽമഴയേകി കാർകൊണ്ടലിൻ മൃദു-
വീണതൻ നാദം മുഴങ്ങിടുമ്പോൾ


അസ്സുഖചുംബനമാരിതൻ ചോട്ടിലേ-
ക്കൊന്നുവന്നെത്തുവാനായിടാതെ
സർഗ്ഗം വിലക്കിയ പാട്ടിന്റെയീരടി-
ചേലുമായിപ്പ്രേമവാർഷികത്തിൽ


മാലേയമാരുതൻ തൻ കുളിർ ചാമര-
സാരഥ്യമേകുന്ന നാട്ടിൽനിന്നും
നീ വന്നു മാമക പ്രേതാലയത്തിൽ
ഓമലേ പൂച്ചെണ്ടു വയ്ക്കുവോളം


ലാളിച്ചു മൽപ്രേമസ്മരണകൾ പുഷ്പിച്ച
മൂകശ്‌മശാനനിസ്സംഗതയിൽ
ഞാനുറങ്ങില്ല, പ്രതീക്ഷകൾ പേറുമീ-
താരാപഥം സാക്ഷി നിന്നിടട്ടെ.


No comments:

Post a Comment