Friday, 4 August 2017



വേർപാട്
--------------


നേരമാകുന്നിതാ, വേഗം സഖേ തെളി-
നീരിൻ കുടമിങ്ങെടുക്കുക.
നേർക്കാഴ്ചകൾ മങ്ങിമായുന്നതിൻമുൻപു-
നീർത്തുള്ളിയൊന്നിറ്റുനല്കുക.


ഇന്നലെത്തൊട്ടെന്റെ മരണക്കിടക്കയി-
ലെന്നെത്തലോടിയിരിപ്പതാണെങ്കിലും
ഇന്നീ നിമിഷം വരേക്കുമൊരക്ഷരവു-
മില്ലില്ലുരിയാടിയില്ല നാം തമ്മിൽ.


രാവേറെയേറെക്കഴിഞ്ഞുപോയ്, തൊടിയിലെ
രാക്കിളികളെങ്ങോ പറന്നുപോയി.
ഇന്നീ വിമൂകമാം മേചകത്തോപ്പിൽ നിൻ-
മുന്നിൽ കിടന്നുമരിക്കട്ടേ ഞാൻ.


നാളെപ്പ്രഭാതം വിടരും പതിവുപോൽ,
നാളെയും കിളികൾ ചിലയ്ക്കും.
നാളെയും തുള്ളിക്കളിക്കാൻ മഴമണി-
നീർമുത്തുകൾ മണ്ണിലെത്തും.


ശീലക്കുടകളുമേന്തി കുരുന്നുകൾ
കേളികളാടി നടന്നുപോകും
ബാലമരുത്തു നിൻ കാർകൂന്തലിൽ കൊച്ചു-
ലീലകൾ കാട്ടിക്കടന്നുപോകും


പോവട്ടേ, നിൻ മടിത്തട്ടിൽ കിടന്നിനി-
യാവതില്ലൊട്ടുമിക്കാഴ്ചകൾ കാണുവാൻ.
മാമകസൗഭാഗ്യസാഗരതീരത്തെ
പൂമകളേ യാത്രചൊല്ലട്ടെ ഞാൻ.


മാരകരോഗം പിടിച്ചുക്ഷയിച്ചു ഞാൻ
മാറാവ്യാധിയിൽ മറഞ്ഞിടുമ്പോൾ
മന്നിൽ നിനക്കാരുമില്ലെനിക്കറിയുമി-
ക്കണ്ണീർ തുടയ്ക്കുവാൻ മക്കൾപോലും.


മാപ്പുനല്കൂ സഖേ, കേഴുന്നു മാമകം
വീർപ്പിട്ടുവീർപ്പിട്ടു യാത്രയാകട്ടെ.
വേദനപൂണ്ട മൽജ്ജീവിതത്തിന്റെ
വേദിയിൽ തിരശ്ശീലവീഴുന്നിതാ.


ദൂരസ്ഥമാം മറുലോകത്തിലേക്കു നിൻ
ചാരത്തുനിന്നു ഞാൻ പോയിടട്ടേ.
മാപ്പുനല്കൂ, യാത്രചൊല്ലട്ടെ, നേരമായ്,
വേർപെട്ടു നിന്നെ തനിച്ചിട്ടുപോകട്ടേ.

No comments:

Post a Comment