Friday, 4 August 2017

കാത്തിരുപ്പ്
 ------------------ 

ഒരുപിടി പ്രണയസാന്ദ്രങ്ങളാം 
പകലുകൾ കരളിൽ നിറഞ്ഞുജ്ജ്വലിച്ചുനില്പൂ.
 അതുമൂലമീ നീണ്ട കാത്തിരിപ്പൊരു
 ഗ്രീഷ്മ- രജനിപോൽ വേഗം കടന്നുപോകും. 

ലളിതേ, നിലാവിന്റെ തങ്കക്കരമുണ്ട്‌
 ഞൊറിയുടുത്തെത്തുന്നു രാക്കൾ. 
അനുപമേ, ത്വൽപ്രേമസ്മരണതൻ പൂക്കാല- 
പരിമളം പെയ്യുന്ന രാക്കൾ. 

അനുപദം പൂക്കളാൽ കോൾമയിർ കൊള്ളുമാ 
മരതകപ്പച്ചത്തണൽതളപ്പിൽ, ഒരുമിച്ചിരുന്നു 
പൂവാകയ്ക്കു ചോട്ടില- ന്നൊരു 
ദിവ്യവിസ്മൃതി പുല്കി നമ്മൾ. 

അരികത്തിരുന്നെന്റെ മാറത്തു തലവച്ചു വരദേ, 
പറഞ്ഞെത്ര കളിവാക്കുകൾ! 
മണികിലുക്കം പോലെ മറുവാക്കുകൾ 
 കിലുകിലുങ്ങുന്ന നിൻകളിവാക്കുകൾ. 

തെരുതെരെ ചുംബനപ്പൂക്കളർപ്പിച്ചു നി- 
ന്നരുമക്കവിൾത്തട്ടു തഴുകീടവേ, 
അണിവിരൽതുമ്പിനാലെൻറെ കൈവെള്ളയി- 
ലെഴുതി നീയെത്ര പൊൻചിത്രകങ്ങൾ! 

സുഭഗസല്ലാപക്കളിത്തോണിയിൽ 
രണ്ടു ഹൃദയങ്ങളെത്രമേൽ സംവദിച്ചു! 
അമലസ്പർശങ്ങളാം സരിതമേഘങ്ങളായ്
 ഹൃദയങ്ങളെത്രമേൽ സഞ്ചരിച്ചു!

 അതുതന്നെ ധാരാളമിനിയുള്ള കാത്തിരി- 
പ്പൊരു സ്വപ്നമാത്രപോൽ തീർന്നീടുവാൻ.
 അതുതന്നെ ധാരാളമിനിയെന്റെ സ്മരണതൻ 
 തെളിനീർ നനഞ്ഞോർത്തുകാത്തിരിക്കാൻ.


No comments:

Post a Comment