Friday, 4 August 2017

ജ്യേഷ്ടത്തി
•••••••••••••••• 


ജാനകീ, നീയീ നിലാവിന്റെ ദു:ഖം 
ഇളം പോക്കുവെയിലിൽ ചാഞ്ഞ 
കുങ്കുമക്കൊമ്പിലെ തണ്ടറ്റ ചെറു 
പുഷ്പഹൃദയ ദു:ഖം. 

 ജാതദോഷത്തിൻ ജന്മ നക്ഷത്ര രാശിയിൽ 
പാപശിലയായ് അഹല്യയായ് 
ദീർഘമീ പടിപ്പുരക്കെട്ടിൻ മുകൾപ്പടിയിൽ 
ശാപമോക്ഷ ത്വരയായി ദേവി നീ മൂകം. 


 മംഗല്യസൂക്തമില്ല,മലർമന്ത്ര കോടിയില്ല 
ജപമാലയിൽ കോർത്ത പൊൻ 
താലിക്കുടുക്കിന്റെ 
തണലേകുമാശാ സമക്ഷമില്ല. 

 വന്നവർ പോയവർ പാടിപ്പഴിച്ചു നിൻ 
പാപജന്മത്തിന്റെ പാഴായ പ്രാണനെ
 പന്തൽ പണിഞ്ഞു പലവുരു താതൻ 
പാതിയിൽ പ്രാണൻ വെടിഞ്ഞയാളും. 

 പെയ്യുന്നു എന്നുള്ളിലൊരു വൃഷ്ടികാലം
 നിന്റെ മധുരപ്പതിനേഴിൻ ഓർമ്മവർഷം 
കൂട്ടായ് കളിയായ് കുറുമ്പായ് പരസ്പരം 
കൂടി പിണങ്ങി ഏകമെയ്യായ് വളർന്നു നാം.


 പൂക്കാലങ്ങൾ പോയി, ഒരു വരി ചേർന്നു 
വലുതായ് പലതായ് പിരിയുമിരു വഴികളായ്
 മാറി നാം ഉറ്റ ബന്ധുക്കൾ ഞാനെന്റെ 
വാടിയിൽ ചെടി നനക്കുമ്പോൾ നീയീ 
കോവണിപ്പടിയിൽ വാടുമൊരു 
കുങ്കുമപ്പൂവായ് കായും പ്രതീക്ഷയെ കാത്തിരുന്നു. 


 ഒരു പിൻവിളി കേട്ടു ഞാൻ തിരികെയെത്തുമ്പോൾ
 കണ്ടു, പഴകി പൊളിഞ്ഞ കല്പടിയിൽ നിന്നുടെ 
ഏകാന്ത തപസ്സിന്റെ പാതയോരം. 

 ഒരുവേള ആശിച്ചു പോയി, വേലിപ്പടർപ്പിലെ 
ശംഖുപുഷ്പം പോൽ മിഴിയൊന്നുയർത്തി
 നീയെന്നെ നോക്കൂ കരൾ നീർ 
നനഞ്ഞുടൽ പെയ്തു തീരട്ടെ.



No comments:

Post a Comment