Friday, 4 August 2017

സല്ലാപം
------------

ശാന്തമാമീ കടൽത്തീരത്തു വെണ്ണിലാ-
കാന്തിയിൽ കണ്ണുകൾകോർത്തു നമ്മൾ,
രാവേറെയേറുന്നതറിയാതെയന്യോന്യ-
മാവോളമാശകൾ പങ്കിടുമ്പോൾ,

പാദങ്ങൾ സ്പർശിച്ചു തിരമാലകൾ പ്രേമ-
വേദി നമ്മൾക്കായ് തുറന്നിടുമ്പോൾ,
ആനന്ദധാര നിൻകൺതടം പുല്കിയെൻ-
മാനസത്തിൽ നിപതിച്ചിടുമ്പോൾ,

താരങ്ങളും മണിത്തിങ്കളും തെന്നലു-
മാരമ്യദൃശ്യം നുകർന്നിടുമ്പോൾ,
ശോഭനേ നിന്റെ സുസ്‌മേരപുഷ്പത്തിന്റെ -
യാഭയെന്നിൽ ദ്യോവുണർത്തിടുമ്പോൾ,

വേറെന്തു വേണമീ ജീവിതത്തിൻ ദുഃഖ-
മാറാപ്പ് പൊട്ടിത്തകർന്നീടുവാൻ!
ശോകഗീതങ്ങൾ മറക്കുവാൻ! വാചാല-
സ്നേഹഗാനാരവം നെഞ്ചിലേറ്റാൻ!



No comments:

Post a Comment