കൌമാരത്തിൽ
----------------------------
----------------------------
വേനൽ കൊടുംപിരിക്കൊള്ളുന്നു ചുറ്റിലും
വേദനിക്കുന്നു മജ്ജീവനാളം.
മാധവമേറെക്കഴിഞ്ഞിട്ടുമാഘോഷ-
മേഘങ്ങളേതുമേ കാണ്മതില്ല.
കാലം മഴക്കാറുമായ് വന്ന നാളൊരു
ദൂരസ്ഥമാം വെറുമോർമ്മമാത്രം.
ഭൂതകാലത്തിലെ വൈകാശിതൻ ഗ്രാമ-
ഭൂതികളൊക്കെപിരിഞ്ഞുപോയി.
ആ മുഗ്ദ്ധതയാകെ വിസ്മരിച്ചീടുവാൻ
ആദ്യം മരിച്ചു ഞാൻ മണ്ണടിഞ്ഞീടണം.
ഓർമ്മകളെത്തുന്നു, ഓമനിച്ചീടുന്നു
മേന്മ തൻ വാതിൽ തുറന്നിടുന്നു.
ഏഴേഴുസാഗരസീമകൾക്കപ്പുറം
മാമഴച്ചാർത്തുല്ലസിച്ച നാട്ടിൽ
പച്ചപ്പുതിങ്ങിത്തുടിച്ച സന്തുഷ്ടിയിൽ
പച്ചനെല്പാടവരമ്പിലൊന്നിൽ
ഒറ്റക്കുപാടിക്കരഞ്ഞ കുമാരന്റെ
നെറ്റിയിൽ ചുംബനമേകിയേകി
താരൊളിത്തൂമന്ദഹാസത്താലവനിലെ
ഘോരവിഷാദം തുടച്ചുമാച്ചും
സത്യസ്നേഹത്തിന്റെ സന്തോഷമൂറുന്ന
വിത്തുകൾ പാകിച്ചിരിച്ചുകൊണ്ടും
പാവനസ്നേഹമേ നീയാ ചെറുക്കന്റെ
ഭാവിയിലാഴത്തിലങ്കുരിച്ചു.
നീളെ കരിമുകിൽമേളം നടന്നപ്പോൾ
നീലക്കാർവേണി നീ പുഞ്ചിരിച്ചു.
നീരോളമോടുന്ന നീലജലാശായ-
ച്ചാരുതപോലെ നീ ലാലസിച്ചു.
പൂമരന്ദത്തിന്റെ ധാര കണക്കെയാ
തൂമാരി പെയ്തുപെയ്തുല്ലസിക്കെ,
മോഹനേ, നിർജ്ജനമാം വരമ്പന്നൊരു
മോഹസാഫല്യത്തിൻ വേദിയാകെ,
ആനന്ദധാരകൾ പോലെ വലാഹക-
ളാമന്ദമന്ദമലിഞ്ഞു വീണീടവേ,
തേൻമദിരകുംഭങ്ങളേന്തുന്ന തെങ്ങുകൾ
തെയ്യങ്ങളെപ്പോലുറഞ്ഞാടവേ,
പച്ചിലശാഖികൾ നീർത്തി പിറകിലെ
പച്ചമുളങ്കാടുലഞ്ഞു നില്ക്കേ,
ഓമലാൾതൻ മുഖകാന്തിയെ നെഞ്ചോര-
മോമനിച്ചാ സഖാവാർദ്രനായി.
നമ്രശിരസ്കയായ് തൻ പ്രാണനാഥനിൽ
കമ്ര,നീയൊട്ടങ്ങു ചേർന്നുനിന്നു.
'ഓമലേ' എന്നുള്ള വിളികേട്ടു നീയെത്ര
പ്രേമപ്രദായിനിയായിമാറി.
ഓതി നീ ''താവകഹസ്തങ്ങളിൽ ലോക-
വീതിയുമെത്തിചുരുങ്ങിനില്പൂ.
ഈ ദിവസത്തെ ഞാനെന്നെക്കുമെൻപ്രിയ-
ജീവേശ,മനതാരിലോർത്തുവയ്ക്കും
ഓരോ മഴക്കാലമെത്തുമ്പൊഴും തവ-
സാരാനുരാഗസ്മൃതിയുണരും"
പുഞ്ചിരിതൂകി പിടിച്ചു നിൻ കൈയവൻ
പുഞ്ചവയൽപ്പാട്ടു പാടി നിങ്ങൾ.
എന്നാൽ കടന്നുപോയ് നാളുകൾ,നിൻതിരു-
സന്നിധി വിട്ടുപിരിഞ്ഞു പ്രിയേശ്വരൻ.
സമ്പൽനിശ്ശൂന്യമാം ജീവിതത്തിൽ നിന്നു
സമ്പൂർണമാകാതെ പൊയ്പ്പോയി രാഗം.
എന്നെ ഞാനല്ലാതെയാക്കിമാറ്റി കാല-
മെന്നെയീയൂഷരഭൂവിലെത്തിച്ചു.
വേദനിപ്പിക്കുന്ന പരമാർത്ഥമേ നിന്റെ
ഗോദയിൽ ഞാൻ വന്നുപെട്ടുപോയി.
എന്റെയക്കാലത്തെയെന്നെ ഞാനിന്നൊരു
അന്യനായ് മാത്രം പരിഗണിക്കും.
അന്തരമത്രയുമുണ്ടു ഞങ്ങൾ തമ്മി-
ലാവതില്ലവനാകുവാനിനിയൊട്ടുമേ.
ദൂരസ്ഥമാം വെറുമോർമ്മമാത്രം.
ഭൂതകാലത്തിലെ വൈകാശിതൻ ഗ്രാമ-
ഭൂതികളൊക്കെപിരിഞ്ഞുപോയി.
ആ മുഗ്ദ്ധതയാകെ വിസ്മരിച്ചീടുവാൻ
ആദ്യം മരിച്ചു ഞാൻ മണ്ണടിഞ്ഞീടണം.
ഓർമ്മകളെത്തുന്നു, ഓമനിച്ചീടുന്നു
മേന്മ തൻ വാതിൽ തുറന്നിടുന്നു.
ഏഴേഴുസാഗരസീമകൾക്കപ്പുറം
മാമഴച്ചാർത്തുല്ലസിച്ച നാട്ടിൽ
പച്ചപ്പുതിങ്ങിത്തുടിച്ച സന്തുഷ്ടിയിൽ
പച്ചനെല്പാടവരമ്പിലൊന്നിൽ
ഒറ്റക്കുപാടിക്കരഞ്ഞ കുമാരന്റെ
നെറ്റിയിൽ ചുംബനമേകിയേകി
താരൊളിത്തൂമന്ദഹാസത്താലവനിലെ
ഘോരവിഷാദം തുടച്ചുമാച്ചും
സത്യസ്നേഹത്തിന്റെ സന്തോഷമൂറുന്ന
വിത്തുകൾ പാകിച്ചിരിച്ചുകൊണ്ടും
പാവനസ്നേഹമേ നീയാ ചെറുക്കന്റെ
ഭാവിയിലാഴത്തിലങ്കുരിച്ചു.
നീളെ കരിമുകിൽമേളം നടന്നപ്പോൾ
നീലക്കാർവേണി നീ പുഞ്ചിരിച്ചു.
നീരോളമോടുന്ന നീലജലാശായ-
ച്ചാരുതപോലെ നീ ലാലസിച്ചു.
പൂമരന്ദത്തിന്റെ ധാര കണക്കെയാ
തൂമാരി പെയ്തുപെയ്തുല്ലസിക്കെ,
മോഹനേ, നിർജ്ജനമാം വരമ്പന്നൊരു
മോഹസാഫല്യത്തിൻ വേദിയാകെ,
ആനന്ദധാരകൾ പോലെ വലാഹക-
ളാമന്ദമന്ദമലിഞ്ഞു വീണീടവേ,
തേൻമദിരകുംഭങ്ങളേന്തുന്ന തെങ്ങുകൾ
തെയ്യങ്ങളെപ്പോലുറഞ്ഞാടവേ,
പച്ചിലശാഖികൾ നീർത്തി പിറകിലെ
പച്ചമുളങ്കാടുലഞ്ഞു നില്ക്കേ,
ഓമലാൾതൻ മുഖകാന്തിയെ നെഞ്ചോര-
മോമനിച്ചാ സഖാവാർദ്രനായി.
നമ്രശിരസ്കയായ് തൻ പ്രാണനാഥനിൽ
കമ്ര,നീയൊട്ടങ്ങു ചേർന്നുനിന്നു.
'ഓമലേ' എന്നുള്ള വിളികേട്ടു നീയെത്ര
പ്രേമപ്രദായിനിയായിമാറി.
ഓതി നീ ''താവകഹസ്തങ്ങളിൽ ലോക-
വീതിയുമെത്തിചുരുങ്ങിനില്പൂ.
ഈ ദിവസത്തെ ഞാനെന്നെക്കുമെൻപ്രിയ-
ജീവേശ,മനതാരിലോർത്തുവയ്ക്കും
ഓരോ മഴക്കാലമെത്തുമ്പൊഴും തവ-
സാരാനുരാഗസ്മൃതിയുണരും"
പുഞ്ചിരിതൂകി പിടിച്ചു നിൻ കൈയവൻ
പുഞ്ചവയൽപ്പാട്ടു പാടി നിങ്ങൾ.
എന്നാൽ കടന്നുപോയ് നാളുകൾ,നിൻതിരു-
സന്നിധി വിട്ടുപിരിഞ്ഞു പ്രിയേശ്വരൻ.
സമ്പൽനിശ്ശൂന്യമാം ജീവിതത്തിൽ നിന്നു
സമ്പൂർണമാകാതെ പൊയ്പ്പോയി രാഗം.
എന്നെ ഞാനല്ലാതെയാക്കിമാറ്റി കാല-
മെന്നെയീയൂഷരഭൂവിലെത്തിച്ചു.
വേദനിപ്പിക്കുന്ന പരമാർത്ഥമേ നിന്റെ
ഗോദയിൽ ഞാൻ വന്നുപെട്ടുപോയി.
എന്റെയക്കാലത്തെയെന്നെ ഞാനിന്നൊരു
അന്യനായ് മാത്രം പരിഗണിക്കും.
അന്തരമത്രയുമുണ്ടു ഞങ്ങൾ തമ്മി-
ലാവതില്ലവനാകുവാനിനിയൊട്ടുമേ.

No comments:
Post a Comment