Saturday, 5 August 2017

ആ നിലാവിൽ : 


 വർണ്ണതാരകളുജ്ജ്വലിക്കുമാ-
 വശ്യവിതാനപ്പരപ്പിൽ, 
പുഞ്ചിരിയാൽ പൊൻവെളിച്ചം-
 തൂകിനില്ക്കുമെന്നാതിര. 

 പാതിമാത്രം പുറത്തുകാട്ടി- 
നീളെ പാർവ്വണം പൊഴിച്ച്, 
വാർമതിയാ വർണ്ണമേലാ- 
പ്പിലൊരു തൊടുകുറിചാർത്തി. 

 രാവുതോറും നാമിരിക്കുമീ- 
മാമരച്ചാർത്തിന്നു കീഴിൽ, 
പകലുണർന്നു തുടങ്ങുന്നു ചുറ്റും, 
സഖീ പാട്ടുപാടുന്നു കിളികൾ. 

 എത്രനാളായി എന്നുമീ- 
വൻമരത്തെ ചാരി നാമിരുപേരും, 
സ്വപ്നലോകത്തിലൂടെ- 
മേവിയാ വർണ്ണമേലാപ്പു കാണ്മൂ.. 

 അങ്ങുമേലെയാ കാർമുകിൽ- 
ച്ചെരിവിലൂടരിച്ചിറങ്ങും, 
ചന്ദനാഭ അനുസ്മരിപ്പിക്കും 
ചന്ദ്രലേഖയെത്ര സമ്മോഹനം. 

 ചെമ്പനീരല,യിതൾ- കൂമ്പിനില്കും
 നിന്നധരങ്ങളിൽ മാറിമാറി ഉമ്മവച്ചെത്ര- 
മതിവരാതെ ഞാൻ എന്നും 
 പാതിരാവിനെ തുടരുന്നൊ- 
രേതോ യാമമധ്യത്തിൽ നീയൊന്നിച്ചു തേടിടുവ- 
തേതു താരനികുഞ്ജങ്ങൾ. 

 ഇന്നിതാ പുലർന്നു,നേരമായി- 
മത്സഖീ വേർപ്പെട്ടിടാൻ, 
കണ്ടുമുട്ടാം നാളെ വീണ്ടും, 

തണ്ടുലഞ്ഞു ഞാനെത്തിടും 
 ഇന്നുനീളെ നിൻ സ്മൃതിക്കാ- 
യൊരു ചുംബനം കൂടി നല്കുക, 

അധരപല്ലവികളടർന്നനഘമാം 
ഒരു ഗാനമായുയരട്ടെ ഞാൻ.
കയ്യിലായ്‌ വച്ചുകൊൾകെൻ മുരളി- 
കൈവശം ഞാനെത്തും വരെ, 
നിസ്തൂലസ്വരകീർത്തനങ്ങളാൽ
നിർബാധമോമനിച്ചീടുക. 

 പോയിടട്ടെ ഞാൻ യാത്ര- 
ചൊല്ലി വീണ്ടുമാ,മടിത്തട്ടിൽ 
സ്നേഹസ്വപ്നങ്ങൾ കണ്ടു- 
റങ്ങുവാൻ തിരികെയെത്താം വേഗം


No comments:

Post a Comment