Friday, 4 August 2017

ഒരു കൃഷിക്കാരന്റെ സങ്കടം 
------------------------------- 

വെറ്റിലക്കൊടി നട്ടൊരീറ്റ കുത്തി 
വളമായ് വിയർപ്പിന്റെ ചൂരു
 നല്കി കുറവനാം കർഷകൻ 
ഞാനതിനെൻ വാത്സല്യ വല്ലിയാൽ മുള തിരിച്ചു. 


 പുരയിലത്താഴ നേരത്തടുക്കളയിൽ 
പങ്കിനായ് കരയുന്നു ശൂന്യജഠരങ്ങൾ.
 'ഈ വിളയെങ്കിലും വില കൊരുത്തെങ്കിൽ'
ആകാശക്കോട്ടകളായിരം കെട്ടി.

 ഇല തളിർത്തു മുകുളങ്ങളൊന്നായ് പടർന്നു,
 അവയിലെൻ ഉദരത്തിൻ ആശയും പൂത്തു.
 മഴ വന്നു വിധിയതിൻ പങ്കെടുത്തു
പഴിയില്ല പ്രാർത്ഥനാ നേർച്ചയായ് കരുതി.

തുണയായ് ഋതു ഹേമന്തഹസ്തമായ്
ലത കനത്തെൻ വിള പല ദളങ്ങളായി.
 കരുതലോടോരോന്നും നുള്ളിയെൻ
 കുട്ടയിൽ ദേവകൃപയായ് സ്നേഹമായടുക്കി.

പുലർകാല സൂര്യനുദിക്കുന്നതിൻ മുൻപേ
പുലരുമങ്ങാടി തേടി നടന്നു.
 പല ചന്തകൾ കണ്ടു, കരഞ്ഞു പോയ്
എന്റെ അധ്വാനമെത്ര വിഫലമെന്നറിഞ്ഞു
വിലയില്ല എൻ വിളവിനെന്നറിഞ്ഞു
വിറുങ്ങലിപ്പു മണ്ണിൻ സുതൻ ഞാൻ.

 വെറുമാശംസയായീ ഓണവും പോയീ
 ഈ കോരന്റെ കുമ്പിളിൽ കഞ്ഞിയും തീർന്നു.
 ഇനിയുമെൻ തനുജർക്കു വിശപ്പു മാത്രം
വിപണിയില്ല വിഫല വാക്കുകൾ നല്കി
 വിളവു തിന്നുന്ന വേലികൾ ചുറ്റും.


No comments:

Post a Comment