Friday, 4 August 2017

പരിശുദ്ധയുദ്ധം' 
--------------------------

 പുഷ്കലദേശമേ ഭാരതാംബേ നിന്റെ
 തുഷ്ടി സ്പന്ദിക്കുമീ ദിക്കിലെങ്ങും ഗർജ്ജനം, 
കാതടപ്പിക്കുന്ന തോക്കിന്റെ ഗർജ്ജനം, 
നില്കുന്നു 'പൂഞ്ചിൽ' ഞങ്ങൾ. 


 ബദ്ധശത്രുക്കളേ നിങ്ങൾ കൊതിക്കുന്ന 
 യുദ്ധം വരുന്നിതാ കണ്ടുകൊൾവിൻ.
നാശം, വിനാശം വിതയ്ക്കും
കൊടുങ്കാറ്റു വീശാൻതുടങ്ങുന്നു കേട്ടുകൊൾവിൻ.


 സത്യാസ്സമാധാനമന്ത്രത്തെ മുൻനിർത്തി
 ശക്തികാണിക്കാതിരുന്നു ഞങ്ങൾ.
ഭ്രാതൃസ്നേഹത്തിന്റെ പൊൻകതിർകൊത്തി വെൺ-
പ്രാവുപോൽ നിത്യം ചലിച്ചു ഞങ്ങൾ. നിങ്ങളോ?


നിങ്ങൾതന്നാത്മവൈരത്തിന്റെ
 ചങ്ങലക്കെട്ടിൽ കിടന്നുപൊള്ളി,
പൂവുനുള്ളുമ്പോലെ ലാഘവത്തോടെത്ര
 ജീവസ്പന്ദങ്ങൾ തുടച്ചുനീക്കി!

 'അൽ ജിഹാദി'ൻ ശാപവാക്കുകൊണ്ടിന്ത്യയിൽ
 അയ്യോ! മതത്തെ മുറിപ്പെടുത്തി. ഇല്ല,
ക്ഷമിക്കില്ലൊരിക്കലും ഞങ്ങൾക്കു-
 മില്ലേ സ്വരാജ്യമേ മാതൃസ്നേഹം!

 രക്തം മനുഷ്യൻ മനുഷ്യന്റെ കണ്ഠത്തി-
 ലർച്ചിച്ചിടേണ്ട പൂമാലയാണോ?
ഭീതിപ്പെടുത്തുന്ന തീവ്രവാദങ്ങൾക്കു
നേദിച്ച കേവലം തീർത്ഥമാണോ?

ശുദ്ധയുദ്ധം ഹാ! വിശുദ്ധി ഘോഷിക്കുന്ന
 ക്ഷുദ്രയുദ്ധം, നീചരക്തദാഹം, പറ്റില്ല
ഞങ്ങൾക്കുറങ്ങണം, നിങ്ങൾതൻ
 പട്ടടക്കൊപ്പം നിലച്ചിടട്ടേ.

 ഏതുഗ്ര'ചൈനയും' വീറുറ്റസൈന്യവും
 മീതെയീ നിഷ്ടൂരരാം നിങ്ങളും
വന്നാലുമമ്മതൻ ശീർഷത്തിലെക്കൊച്ചു-
കുന്നിക്കുരുപോലും നല്കുകില്ല.


മഞ്ഞിന്റെ വെള്ളപ്പുതപ്പിട്ടുറങ്ങുന്ന
 കുന്നിൻപുറങ്ങളിൽ, സാനുക്കളിൽ,
യുദ്ധം തുടങ്ങാമശാന്തിതന്നന്ത്യമാം
 'ശുദ്ധയുദ്ധം പരിശുദ്ധയുദ്ധം'.


No comments:

Post a Comment